Sunday, December 25, 2011

ഈ ആടുജീവിതം കേരളത്തിലുണ്ടാവുമോ ?


“ഭയ്യാ, യഹാം സേ ധോഡാ”
“ഓര്‍ യഹാം സേ കുച്ച് സ്യാദാ”.
“ലേകിന്‍ , ആഗേ സേ സ്യാദാ മത് കാട്ട്“
          ക്ഷമിക്കണം, എനിക്ക് ഈ ഹിന്ദി അത്ര വശം ഇല്ല. പക്ഷെ ഈയിടെയായി ഹിന്ദി പഠിച്ചില്ലെങ്കില്‍ പണി പാളും എന്നു മനസിലായത് കൊണ്ടാണ് അത്യാവശ്യം കുറച്ച് ഹിന്ദി വാക്കുകള്‍ പഠിച്ചു വെക്കുന്നത്.  അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ തിരിച്ച് ഇറങ്ങാന്‍ പറ്റില്ല. കേരളത്തില്‍ ’ക്ഷൌര്യം’ എന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ വളരെ കുറഞ്ഞു വരികയാണ്. ആ സ്ഥാനത്തേക്ക് ഇപ്പോള്‍ ഇന്ത്യയുടെ വടക്കു നിന്നും വന്നവര്‍ കുതിച്ചു കയറുകയാണ്. “മുജ്ജെ ഹിന്ദി മാലൂം ഉം ഉം “എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വേഗം പഠിച്ചോളൂ….

           ഒരു കാലത്ത് അര്‍ബാബുമാര്‍ മലയാളം പഠിച്ചു തുടങ്ങിയിരുന്നു.

           ‘ആട് ജീവിതം’ - ബെന്ന്യാമിന്‍ രചിച്ച ആ മനോഹര സാഹിത്യത്തിന്‍റെ ഒരു മുഴു ആരാധകനാണ് ഞാന്‍. ഒരു നോവല്‍ തികച്ചു വായിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല, ചെറുതായി വായന ഒക്കെ തുടങ്ങിയപ്പോള്‍ കുറച്ചു പുസ്തകമൊക്കെ മേടിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കൊച്ചിയില്‍ 'Blossoms’ ഒരു Book fair തുടങ്ങി എന്നു കേട്ടപ്പോള്‍ ചുമ്മാ പോയി ഒന്ന് രണ്ടെണ്ണം മേടിച്ചു. എല്ലാം പ്രശസ്തരായ എഴുത്തുകാരുടെ ‘പ്രിയപ്പെട്ട കഥകള്‍’. അതാകുമ്പോള്‍ കുറച്ചു വായിച്ചാല്‍ മതിയല്ലോ? മുഴുവന്‍ കഥയും കഥാതന്തുവും കിട്ടിക്കോളും.

           അപ്പോഴാണ്‌ ഷെറഫ്‌ സാര്‍ ( എന്‍റെ സഹപ്രവര്‍ത്തകനാണ്) പറഞ്ഞത് , “ഒരു ഗംഭീര നോവല്‍ ഉണ്ട്, ആടുജീവിതം. കിട്ടിയാല്‍ മേടിച്ചു വായിച്ചോ”. പിന്നൊരു ദിവസം ടൌണില്‍ പോയപ്പോള്‍ നേരെ ‘Blossoms’ ല്‍ പോയി കേള്‍ക്കാന്‍ സുഖമുള്ള പേരുള്ള കുറെ ബുക്കുകള്‍ മേടിച്ചു. കൂട്ടത്തില്‍ ഈ പറഞ്ഞ ‘ആടുജീവിത'വും. ‘ആടു ജീവിതം' - ഈ പേര് കേട്ടപ്പോള്‍ ഏതോ ബുദ്ധി ജീവികള്‍ക്ക് മാത്രം മനസിലാകുന്ന പുസ്തകമായിരിക്കും എന്ന് കരുതി. പിന്നെ കവര്‍ ചിത്രമായി ഒരാളുടെ കാരിക്കേച്ചറും. എന്തോ, എനിക്ക് അത്ര ബോധിച്ചില്ല. ‘First impression is the best impression’ എന്നാണ് ‘Personality Development’ പഠിപ്പിച്ച സാര്‍ പറഞ്ഞിട്ടുള്ളത്. ആദ്യ നോട്ടത്തില്‍ പ്രണയം വരാത്തതിനാല്‍ അവനെ ( ആടുജീവിതം എന്ന പുസ്തകത്തെ),  വായിക്കാനുള്ള പുസ്തകനിരയില്‍ അവസാനം നിര്‍ത്തി.

           എല്ലാ മാസവും രണ്ടു തവണയുള്ള വടകര – എറണാകുളം 5 മണിക്കൂര്‍ ട്രെയിന്‍ യാത്ര, വല്ലപ്പോഴുമുള്ള അല്ലറ ചില്ലറ മറ്റു ട്രെയിന്‍ യാത്രകള്‍ - ഇതൊക്കെയാണ് വായനയുടെ ലോകത്തേക്ക് എന്നെ കൊണ്ട് പോകുന്ന സമയം. മലയാളം പുസ്തകമായത് കൊണ്ട് തന്നെ, അടുത്ത് ഇരുക്കുന്നവന്‍ ഒരു ജാഡക്കാരനാനെന്നു മറ്റു യാത്രക്കാര്‍ക്ക് തോന്നത്തുമില്ല. വായിച്ചു തുടങ്ങിയാല്‍ പിന്നെ സമയം പോകുന്നത് തീരെ അറിയത്തില്ല. അതിനാല്‍ ഒറ്റക്കുള്ള യാത്രകളില്‍ ഒരു മികച്ച വിനോദോപാധിയായി മാറി എനിക്ക് ഈ വായന. കൊല്ലത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ‘ആടുജീവിതം’ വായിക്കാന്‍ തുടങ്ങിയത്.

           എങ്ങനെ പറയണം എന്നറിയില്ല, അതി മനോഹരമായ സൃഷ്ടി. ഓരോ അധ്യായമായാണ് ഇതിലെ ഓരോ ഏടുകളും. വായിച്ചു തുടങ്ങി, അദ്ധ്യായം ഒന്ന്, രണ്ടു, മൂന്നു, …. പതിമൂന്ന്. പുസ്തകത്തില്‍ നിന്നും ചുമ്മാ ഒന്ന് പുറത്തേക്കു കണ്ണോടിച്ചതാണു, നോക്കുമ്പോള്‍ കൊല്ലം ജംഗ്ഷന്‍ ബോര്‍ഡ്‌. ശെ, കൊല്ലമെത്തി. ഇത്ര പെട്ടെന്നൊ, അല്ലെങ്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വൈകി എത്താറുള്ള ട്രെയിനുകളാ, ഇന്ന് കറക്റ്റ് സമയത്തിന് എത്തി. ഏതായാലും പതിമൂന്നില്‍ എത്തിയതല്ലേ ഉള്ളൂ, കുഴപ്പമില്ല. ഒന്ന് റീവൈന്‍ഡ് ചെയ്തു തുടങ്ങാവുന്നതെ ഉള്ളൂ. പക്ഷെ ഒരു  റീവൈന്‍ഡ് വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഒരു സിനിമ എന്ന പോലെ അദ്ധ്യായം 13 വരെ എന്‍റെ മനസിലുണ്ട്.

            ഇത്ര വായിച്ചപ്പോള്‍ തന്നെ ആരുടെയൊക്കെയോ വിഷമം എന്‍റെ കൂടെ വിഷമമായി എന്നെ അലട്ടുന്നുണ്ടായിരുന്നു. എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ ബാക്കി ഉണ്ടെങ്കിലും വല്ല പ്രശ്നവും ഉണ്ടെങ്കിലും മനസ്സ് ഭയങ്കര അസ്വസ്ഥമായിരിക്കും. അത് തീരുന്നത് വരെ ചുമ്മാ അത് അലട്ടികൊണ്ടിരിക്കും. അത് പോലെ , ഈ കഥയിലെ എന്തൊക്കെയോ സംഭവങ്ങള്‍ എന്നെ അലട്ടുന്നുണ്ടായിരുന്നു. കഥയല്ലേ, എന്തോന്ന് പ്രശ്നം എന്ന് പല തവണ സ്വയം പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.

            ഒരു കുടുംബത്തിന്‍റെ മൊത്തം പ്രതീക്ഷയുമേറി കടല്‍ കടന്നു എണ്ണകളുടെ നാട്ടിലെത്തുന്ന  ‘പ്രവാസികള്‍’ എന്ന വിളിപേരുള്ള ഒരു വിഭാഗത്തിന്‍റെ കഷ്ടതകളും യാതനകളും എന്തോക്കെയാണെന്ന് അറിഞ്ഞിരുന്നില്ല. ഗള്‍ഫ്‌ – ഭൂമിയിലെ സ്വര്‍ഗം എന്ന് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്‌. വിദ്യാഭ്യാസ യോഗ്യത അധികം ഇല്ലാതെ, തട്ടി മുട്ടി വിസ എടുത്തു വിദേശത്തേക്ക് പോകുന്ന വിഭാഗത്തിനാണ് ഈ കഷ്ട്ടപ്പാട് ഒക്കെയും. ഇതു തന്നെയല്ലേ ഇന്നു നമ്മുടെ കേരളത്തിലും സംഭവിക്കുന്നത്. ബംഗാളില്‍ നിന്നും ആസ്സാമില്‍ നിന്നും ജോലി തേടി കേരളത്തിലേക്ക് ഒഴുകി വരുന്ന ഒരു ജനവിഭാഗത്തിന്‍റെ കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ.

            ബാര്‍ബര്‍ ഷോപ്പ്, കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ എന്ന് വേണ്ട ഒട്ടുമിക്ക മേഖലകളിലും ഇവര്‍ ഇവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ദിവസവേതനം വളരെ കുറവ് ആയതിനാല്‍ തന്നെ എല്ലാവരും, പ്രത്യേകിച്ച് കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ കൂടുതല്‍ ഡിമാണ്ട് ചെയ്യുന്നു. നമ്മുടെ കേരളം ഒരു കൊച്ചു ഗള്‍ഫാകാന്‍ പോകുന്നു. പക്ഷെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഗള്‍ഫിലെ പോലെ ദൈവത്തിനു നിരക്കാത്തത് നടക്കുമോ ? ഇല്ലെന്നു വിശ്വസിക്കുന്നു. ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ മങ്ങിയ കാഴ്ചകള്‍ മായ്ക്കാന്‍ കണ്ണടയുമായി ഒരാള്‍ വരേണ്ടി വരും…….

തുടരും…..

Saturday, December 03, 2011

ഒരു വാരാന്ത്യാഘോഷം (One Weekend Celebration)

 

                     അഞ്ചു ദിവസത്തെ ജോലി, ശേഷം രണ്ടു ദിവസത്തെ വിശ്രമം. ആ രണ്ടു ദിവസത്തിനു വേണ്ടിയാണോ അഞ്ചു ദിവസം ജോലി ചെയ്യുന്നത് എന്നു പലപ്പോഴും തോന്നാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വരാറുള്ളത് പോലെ ‘Happy Weekend’ മെയിലും ഫേസ്ബുക്ക്‌ പോസ്റ്റും ധാരാളം വന്നു തുടങ്ങി. പക്ഷെ എനിക്ക് ഈ വാരാന്ത്യം എന്നു കേള്‍ക്കുമ്പോള്‍ പ്രധാനമായും 2 കാര്യങ്ങളാണ് മനസിലെത്തുക. ആദ്യത്തേത് വന്‍സംഭവമായ, സിനിമ കാണല്‍. രണ്ടാമത്തേത് ഏതൊരു ബാച്ചിലേരിന്‍റെയും പേടി സ്വപ്നവും ഉള്‍ക്കിടിലവുമായ, ‘അലക്കല്‍’. ഒരു Washing machine  മേടിച്ചാലോ എന്നു ഞാനും പെട്ടിയും ( എന്‍റെ സുഹൃത്തിന്‍റെ വട്ടപേരാണത് )  കൂടി ആലോചിച്ചതാണ്. പിന്നെ ഓര്‍ത്തപ്പോള്‍ ആകെ ഉള്ള ഒരു വ്യായാമം ഈ പറഞ്ഞ അലക്കല്‍ മാത്രമേ ഉള്ളൂ. അത് കൊണ്ട് ആ പ്ലാന്‍ കളഞ്ഞു.

                     സലിം കുമാര്‍ പറയുംപോലെ ‘ആചൂച്ച്വല്‍’ അന്നും മനോഹരമായ ഒരു വാരാന്ത്യം വന്നെത്തി. ഈ weekend എന്ത് ചെയ്യണം എന്ന് ആലോചിച്ചു കുരു പൊട്ടി ഓഫീസില്‍ ഇരിക്കുമ്പോളാണ് വെറുതെ google map  എടുത്തു കേരളത്തിന്‍റെ മാപ്പ് എടുത്തു നോക്കിയത്. എറണാകുളത്തിനടുത്തുള്ള ഒട്ടു മിക്ക സ്ഥലവും കറങ്ങി കഴിഞ്ഞു. Zoom in & Zoom out ചെയ്തു കുറെ സ്ഥലങ്ങള്‍ നോക്കി. പൊള്ളാച്ചി…. കൊള്ളാം, കാട്ടിലൂടെ ഒരു യാത്ര. അതും എന്‍റെ പുതിയ ബുള്ളറ്റില്‍…. രോമാഞ്ചം രോമാഞ്ചം…

                       കയ്യില്‍ പുതിയ എന്‍ഫീല്‍ഡ് വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ബുളെളറ്റിനെ കുറിച്ച് കുറെ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. പിന്നീടൊരിക്കല്‍ ആകട്ടെ.

അതൊക്കെ പോട്ടെ, നമ്മള്‍ പറഞ്ഞു വന്നത് , yes പൊള്ളാച്ചി യാത്ര. ശരി എങ്കില്‍ അങ്ങോട്ടവട്ടെ അടുത്ത യാത്ര. കമ്പനിക്ക്‌ ആരെ കിട്ടും ? തനിച്ചു പോയാലോ ? പെട്ടി വീട്ടില്‍ പോകും അതിനാല്‍ അവന്‍ വരില്ല. ഇത്തു ( എന്‍റെ കസിനാണ്, യഥാര്‍ത്ഥ പേര് ജിനീഷ്, വീട്ടുകാര്‍ ജിത്തു എന്നും ഞാന്‍ ഇത്തു എന്നും വിളിക്കും ) നാട്ടില്‍ പോകുവാ എന്നാ പറഞ്ഞേ. അവനെയും കിട്ടില്ല. ആഹ്, എന്തെങ്കിലും ആവട്ടെ, ഞാന്‍ പോവും, ഉറപ്പിച്ചു.                   

                       വൈകീട്ട് ടൌണ്‍ വരെ പോകണമെന്ന് ജിത്തു പറഞ്ഞിരുന്നു. ഓഫീസ് കഴിഞ്ഞു നേരെ താമസിക്കുന്ന  K C Apartment ലേക്ക് പോയി പതിവ് ചായ + മിക്സ്ചര്‍ + കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ തോമാച്ചന്‍ & ജെറിച്ചായാന്‍ കഴിഞ്ഞു നേരെ ജിത്തുവിനേയും കൂട്ടി ടൌണില്‍ പോയി. കോപ്പന്‍ , അവനൊരു കൂറ ഹെഡ്സെറ്റ്‌ മേടിക്കണമെന്നു, അതിനാണ്. നേരെ Penta Menaka യില്‍ പോയി ഒരു കിടിലന്‍ ക്വാളിറ്റി ഹെഡ്സെറ്റ്‌ മേടിച്ചു, 150 രൂപയ്ക്കു. എത്ര കാലം നില്ക്കുമോ ആവോ? ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ പറയുവാ, ഇത് അവന്‍റെ ഓഫീസിലെ ഒരു കിളിക്കാനെന്നു. ക്ഷമിക്കണം നല്ല സുന്ദരികളെ ഞങ്ങള്‍ അഥവാ ഞാന്‍ ‘കിളികള്‍' എന്നാണ് വിശേഷിപ്പിക്കാറ്.

                      ഹെഡ്സെറ്റും മേടിച്ചു നേരെ അടുത്ത ദിവസത്തെ അതിരാവിലത്തെ ട്രെയിനിനുള്ള ടിക്കറ്റ്‌ മേടിച്ചു നേരെ അവന്‍റെ റൂമിലെത്തി. സാധാരണ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടിനേക്കാള്‍ വൃത്തിയായി ഇവന്മാര്‍ വീട് സൂക്ഷിച്ചിട്ടുണ്ട്. വരാന്ത മുഴുവന്‍ ചെരിപ്പിന്റെ സംസ്ഥാന സമ്മേളനം, പത്രങ്ങള്‍ അങ്ങിങ്ങായി ആര്‍ക്കോ വേണ്ടി ചിതറി കിടക്കുന്നു, മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡിലെ പോലെ ഒരു റൂമില്‍ എല്ലാ കട്ടിലുകളും നിരത്തിയിട്ടിരിക്കുന്നു, മറ്റൊരു റൂമില്‍ ഒരു അടിവസ്ത്രങ്ങളുടെ മൊത്ത വ്യാപാരശാല. ആകെക്കൂടി മൊത്തം ഭേഷായിരിക്കുന്നു.

                   കൊച്ചു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഞാന്‍ എന്‍റെ അടുത്ത ദിവസത്തെ ടൂര്‍ അവതരിപ്പിച്ചു. ഇത്തിരി സാള്‍ട്ട്‌ & പെപ്പെര്‍ കൂട്ടി നന്നായി പൊലിപ്പിച്ചു യാത്രാ വിവരണം നല്‍കി. അപ്പോ ഇത്തുവിനു ഒരു മനഞ്ചാട്ടം. അടുത്ത ദിവസം നാട്ടില്‍ പോകാന്‍ ഇരുന്ന പയ്യനാ, ദേണ്ടെ കറങ്ങി അടിച്ചു എന്‍റെ ‘പൊലിപ്പിക്കലില്‍’ വീണു. നാളത്തെ വീട്ടില്‍ പോക്ക് ക്യാന്‍സല്‍, പൊള്ളാച്ചി ഓക്കേ.അപ്പോ തന്നെ ഡ്രെസ്സും മറ്റും പായ്ക്ക് ചെയ്തു പയ്യന്‍സ് ഇറങ്ങി. നേരെ എന്‍റെ റൂമില്‍ പോയി, നാളത്തെ യാത്രയും സ്വപ്നം കണ്ടു കിടന്നുറങ്ങി. സ്വപ്നത്തില്‍ മുഴുവന്‍ ഞാന്‍ കുതിരപുറത്തു സവാരിയിലായിരുന്നു.

                   സാധാരണ ഓഫീസ് ദിവസങ്ങളില്‍  9 – 9.30 – 10 മണിക്ക് എഴുന്നേല്‍ക്കുന്ന ഞാന്‍ അന്ന് 7  മണിക്ക് എഴുന്നേറ്റു. അല്ലേലും ഞാന്‍ പണ്ടേ അങ്ങന്നാ. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, സ്കൂള്‍ ദിവസങ്ങളില്‍  അമ്മ ഒരു പത്തു ഇരുപതു വട്ടം വിളിച്ചാലും എഴുന്നെല്‍ക്കാത്ത ഞാന്‍ അവധി ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റു റെഡി ആയിട്ടുണ്ടാകും.  അതിനു അമ്മയുടെ വക ധാരാളം ചീത്ത കൊള്ളും. കാരണം ഈ ദിവസങ്ങളിലാണ് അമ്മ ഇത്തിരി കൂടുതല്‍ ഉറങ്ങുന്നത്. എനിക്കാണേല്‍ വിശപ്പിന്‍റെ അസുഖം ഇത്തിരി കൂടുതലാണെ, അതിനാല്‍ നേരത്തെ എഴുന്നേറ്റാല്‍ എനിക്ക് നേരത്തെ വിശക്കും എന്ന് അമ്മക്ക് അറിയാം. ഹോ, അതൊരു സുന്ദരകാലം. ഒന്നും അറിയേണ്ടായിരുന്നു. ചുമ്മാ എഴുന്നേല്‍ക്കുക, ഭക്ഷണം കഴിക്കുക, സ്കൂളില്‍ പോകുക, വെറുതെ ക്ലാസ്സില്‍ ഇരിക്കുക, കളിക്കുക, വൈകിട്ട് വീട്ടില്‍ വരുക, പേരിനു അമ്മ കാണാന്‍ എന്തെങ്കിലും പഠിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക….

                  അങ്ങനെ നേരത്തെ എഴുന്നേറ്റു കുളിച്ച്, കുറി തൊട്ടു, കച്ച കെട്ടി, ഭാണ്ഡങ്ങള്‍ ചുമലിലേറ്റി, കളരി പരമ്പര ദൈവങ്ങളെ മനസ്സില്‍ വന്ദിച്ചു ഐശ്വര്യമായി ‘Kicker’  അടിച്ചു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടങ്ങി. ഒന്നാമത്തെ കിക്കില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കൂടുതല്‍ സന്തോഷമായി. ഭാണ്ഡങ്ങള്‍ വേണ്ട , ഭാണ്ഡം പോരെ, നമുക്ക്‌ രണ്ടു പേരുടെയും സകലമാന സാധനങ്ങളും കെട്ടി ഒരു ബാഗിലാക്കാം. അപ്പോള്‍ പുറകെ ഇരിക്കുന്ന ആള്‍ ചുമന്നാല്‍ മതിയാലോ ? അതായിരുന്നു ഇത്തുവിന്‍റെ പ്ലാന്‍. എന്നിട്ട എന്നോടൊരു ചോദ്യം,

“എങ്ങനെ ഉണ്ട് എന്‍റെ പുത്തി ? “

ഞാന്‍ പറഞ്ഞു, “കിടിലന്‍ നീ സംഭവം തന്നെ. വെയിലും മഴയും കൊള്ളിക്കല്ലേ “

             മനസ്സില്‍ പാവത്തിന്‍റെ വിധിയോര്‍ത്തു ഞാന്‍ കൊള്‍മയില്‍ കൊള്ളുവായിരുന്നു. “വണ്ടി മുഴുവന്‍ ഞാന്‍ തന്നെ ഓടിക്കും. പോയി വരുന്നത് വരെ നീ പുറകില്‍ തന്നെ ആയിരിക്കുമെടാ സുന്ദരാ. അപ്പോള്‍ മുഴുവന്‍ സമയവും നീ തന്നെ ബാഗ്‌ പിടിക്കേണ്ടി വരുമെടാ മത്തങ്ങാ തലയാ”. ഒരുത്തനിട്ടു പണി കൊടുത്തപ്പോള്‍ ഒരു മനസ്സുഖം. ആ നിര്‍വൃതിയില്‍ ഗിയര്‍ അഞ്ചിലെക്കിട്ടു വേഗത കൂട്ടി. ഇടപ്പള്ളി , ആലുവ, മൂക്കന്നൂര്‍ , അതിരപ്പള്ളി, വാഴച്ചാല്‍ , വാല്‍പ്പാറ വഴി പൊള്ളാച്ചി. അതായിരുന്നു പോകാന്‍ ഉദ്ദേശിക്കുന്ന വഴി. ആദ്യം മണ്ണുത്തി വഴി പാലക്കാട്‌ പിടിച്ചു പോകാനായിരുന്നു പ്ലാന്‍. ഏതോ ഒരു നല്ല നിമിഷത്തില്‍  ആ പ്ലാന്‍ ഉപേക്ഷിച്ചു. അല്ലേല്‍ ജിവിതത്തിലെ ചില സുന്ദര നിമിഷങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടേനെ.

              Sun Rise ഹോസ്പിറ്റലിന്‍റെ അടുത്താണ് എന്‍റെ റൂം. Seaport – Airport റോഡ്‌ വഴിയാണ് യാത്ര. ഇടപ്പള്ളി – കളമശ്ശേരി റോഡില്‍ എത്തുന്നതിനു മുന്‍പ് ഒരു തറവാടുണ്ട്. എന്തേ എന്നറിയില്ല, അതിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാനും അവനും ഒരുമിച്ചു അങ്ങോട്ടേക്ക് നോക്കിപ്പോയി. രാവിലെ ആയതിനാല്‍ ആളും ക്യൂവും ഇല്ലായിരുന്നു. അങ്ങനെ ഒരു സന്ദര്‍ഭം കേരളത്തില്‍ അത്യപൂര്‍വമാണ്. ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ വീണ്ടും മുമ്പോട്ടെക്ക് യാത്ര തുടര്‍ന്നു. ആലുവ – ചാലക്കുടി റോഡില്‍ മൂക്കന്നൂരില്‍ എത്തുമ്പോള്‍ വലതുവശത്തേക്ക് ഒരു റോഡുണ്ട്. ഒരു സ്വകാര എസ്റ്റേറ്റ്‌ വഴി നേരെ അതിരപ്പള്ളി എത്താം. എസ്റ്റേറ്റ്‌ കയറി ഇറങ്ങുമ്പോള്‍ എത്തുന്നത്‌ അതിരപ്പള്ളി ‘Silver storm’ ന്‍റെ എതിര്‍ വശത്ത് കാണുന്ന പാലത്തിലാണ്.

    അതിരപ്പള്ളി ഇറങ്ങി ആ സുന്ദരിയുടെ ഇടതൂര്‍ന്ന കാര്‍കൂന്തലിന്‍റെ ഭംഗി ആസ്വദിച്ചു കൊണ്ട് കുറച്ചു ഭാഗങ്ങള്‍ ക്യാമറയില്‍ ഒപ്പി. അപ്പോഴേക്കും ചെറുതായി മഴ തുടങ്ങിയിDSCN0018രുന്നു. ലെന്‍സ് കവര്‍ എടുത്തു ലെന്‍സ്‌ അടച്ചു ക്യാമറ ബാഗിലാക്കി വീണ്ടും യാത്രയായി. വാഴച്ചാല്‍ - അതിരപ്പള്ളിയിലെ സുന്ദരിയെ നീലിഭൃംഗാദി തേച്ചു കുളിപ്പിക്കുന്നവള്‍. അവിടെ ഒരു ചെക്ക്‌പോസ്റ്റ്‌ ഉണ്ട്. കേരള പോലീസിന്‍റെ അധികാര പരിധിയിലെ ആ ചെക്ക്‌പോസ്റ്റില്‍ ചില നിയമങ്ങളുണ്ട്. ഒരു തവണ ചെക്ക്‌പോസ്റ്റ്‌ കടന്നു കഴിഞ്ഞാല്‍ പിന്നെ മലക്കപ്പാറയിലെ (ഏകദേശം 50 KM)  ചെക്ക്പോസ്റ്റില്‍ നിന്നും ഒരു പേപ്പറുമായി വന്നാലേ തിരിച്ച് കേരളത്തിലേക്ക് വിടത്തുള്ളൂ. അല്ലേല്‍ 1000 ഇന്ത്യന്‍ കറന്‍സി എണ്ണി കൊടുക്കണം. അതൊക്കെ മനസിലാക്കി എന്തായാലും പോയിട്ടേ വരൂ എന്ന് ഉറപ്പിച്ചു പെര്‍മിഷന്‍ മേടിക്കാന്‍ തീരുമാനിച്ചു. അവിടെയും ഇവിടെയും ഒപ്പും വണ്ടിയുടെ നമ്പറും എഴുതിയ ശേഷം ബാഗ്‌ ചെക്കിങ്ങിനായി കൊടുത്തു. മദ്യം, പ്ലാസ്റ്റിക്‌ മുതലായവ ഉണ്ടോ എന്നു പരിശോധിച്ചു പ്ലാസ്റ്റിക്‌ ബാഗുകളുടെ എണ്ണം എടുത്തു അത് ആ പെര്‍മിഷന്‍ പേപ്പറില്‍ രേഖപ്പെടുത്തി ഒരു ‘All the Best’ തന്നു ഞങ്ങളെ ആ പോലീസുകാര്‍ യാത്രയാക്കി. അത് കേട്ടപ്പോള്‍ ഒരു പന്തികേട്.

“ അണ്ണാ, കാട്ടില്‍ വല്ല പ്രശ്നവും ഉണ്ടോ ? മൃഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങുമോ ? “

“കുഴപ്പമില്ല, അധികം ശബ്ദം ഉണ്ടാക്കാതെ പോയാല്‍ മതി. പിന്നെ മഴയും ഉണ്ടല്ലോ , പേടിക്കാനൊന്നുമില്ല” , എന്നു പറഞ്ഞു ഞങ്ങളെ സാന്ത്വനിപ്പിച്ചു.

ഓ, പിന്നെ ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാ ഈ K K Joseph എന്നു പറഞ്ഞു ബുളെളറ്റിനോട് ഒച്ച ഉണ്ടാക്കല്ലേ എന്നു പറഞ്ഞു വീണ്ടും യാത്ര തുടങ്ങി.

(തുടരും)

എങ്ങനെ തുടങ്ങണം എന്നറിയില്ല !!!

പ്രിയ സുഹൃത്തേ,


                 ഈ തലവാചകം പറയുന്നത് തന്നെയാണ് എന്‍റെ പ്രശ്നം. എങ്ങനെ തുടങ്ങണം എന്നറിയില്ല. കഴിഞ്ഞ ദിവസം മനോരമ പത്രത്തില്‍ വന്ന ഒരു ലേഖനമാണ് ഈ ഊരക്കുടുക്കിനു കാരണം . ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഇടയില്‍ കണ്ടു' വരുന്ന ഒരുതരം രോഗമായ ബ്ലോഗ്ഗിങ്ങിനെ കുറിച്ചുള്ളതായിരുന്നു ആ ലേഖനം. കൂട്ടത്തില്‍ ബ്ലോഗ്ഗിങ്ങിലൂടെ ലക്ഷപ്രഭുവായ ഒരുവന്‍റെ ഇളിച്ചുള്ള ചിത്രവും കൂടി ഉള്‍പെടുത്തിയ ലേഖനം. അതെടുത്ത് വായിക്കേണ്ട  ഒരു ആവശ്യവും എനിക്ക് ഇല്ലായിരുന്നു . പിന്നെ രാവിലെ എന്നും ബാത്ത് റൂമിലെ ആ പത്തു മിനിറ്റ് പത്രപാരായണത്തിനും കൂടിയുള്ളതായതിനാല്‍ വായിക്കാതെ ഇരിക്കാന്‍ പറ്റില്ലല്ലോ. അതെടുത്തു വായിച്ചു, വെറുതെ പണി മേടിച്ചു കൂട്ടി.


                'ബ്ലോഗിങ്ങ് തുടങ്ങൂ, ലക്ഷാധിപതി ആകൂ' എന്നൊന്നും ആരും അതില്‍ പറഞ്ഞിട്ടില്ല. പക്ഷെ എനിക്ക് അങ്ങനെ തോന്നി. എല്ലാ ശുനകനും ഒരു ദിനമുണ്ടല്ലോ ? ഇനി ഇതാവുമോ എന്‍റെ നമ്പര്‍ ? കുറേ ആലോചിച്ചു. വെറുതെ കുറേ ആലോചിച്ചത് മിച്ചം. പിന്നെ ഒന്നും നോക്കിയില്ല , തപ്പി പിടിച്ചു കുറേ ബ്ലോഗ്‌ അങ്ങ് വായിച്ചു നോക്കി. അതിനു ശേഷം ഞാന്‍ ഉറപ്പിച്ചു. ഇത് എനിക്ക് പറ്റിയ പണിയല്ല. കാരണം അത്യാവശ്യം നല്ല ഭാവനയും വായനയും ഉള്ളവര്‍ക്കേ ഇത് നടക്കൂ. ഒരു നോവലും പോലും തികച്ചു വായിക്കാത്തവര്‍ക്കു വല്ല അവാര്‍ഡും കൊടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്നെ തന്നെ സ്വയം നോമിനേറ്റ് ചെയ്യാനിരിക്കുവാ... അത്രയ്ക്കുണ്ട് എന്‍റെ വായനയുടെ ആഴം. 


              കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരെണ്ണം അങ്ങ് തുടങ്ങിക്കളയാം എന്നൊരു തോന്നല്‍ വന്നു.പിന്നെ ഒന്നും നോക്കിയില്ല, തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍  'ഒരെണ്ണം അങ്ങട്ടു പൂശാന്‍' തീരുമാനിച്ചു. അതൊക്കെ ശെരിയായപ്പോള്‍ ദേണ്ടേ അടുത്ത പ്രതിസന്ധി. ബ്ലോഗിന് ഒരു നല്ല പേര് വേണം. എന്‍റെ ഒടുക്കത്തെ ഭാവനയിലും ബുദ്ധിയിലും വന്ന എല്ലാ പേരും ഞാന്‍ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ എന്നെക്കാളും ബുദ്ധിയും ഭാവനയും ഉള്ള വിദ്വാന്‍മാര്‍ അതൊക്കെ മുന്‍പേ കൈക്കലാക്കി. 


             'ഡാ ശവീ, ഈ പേരൊക്കെ വേറെ  ആണ്‍പിള്ളേര്‍ കൊണ്ടു പോയെടാ, വേണേല്‍ വേറെ പേര് കൊടുക്കെടാ മച്ചൂ' എന്നു പറഞ്ഞു ബ്ലോഗ്ഗെറും ഒടുക്കത്തെ പേരുകള്‍ കൊടുത്തു ഞാനും ക്ഷീണിച്ചപ്പോള്‍ പൊടുന്നനെയാണ്‌ ഒരു പത്രത്തിന്‍റെ കീറിയ താളില്‍ ഒരു പേര് കണ്ടത്. 'കളിപൊയ്ക' - കൊള്ളാം എനിക്കിഷ്ട്ടായി. ' ഓം ഹ്രീം പേരായ നമ:ഹ' എന്ന് പറഞ്ഞു ബ്ലോഗ്ഗെറിനു അതിന്‍റെ സംഭരണിയില്‍ പോയി ഈ പേരുണ്ടോ എന്നു തപ്പി നോക്കാന്‍ മറ്റൊരു അവസരം കൂടി കൊടുത്തു. തപ്പി തടഞ്ഞു എന്‍റെ നാട്ടിലെ BSNL ന്‍റെ  ലൈനായ ലൈനൊക്കെ കയറി ഇറങ്ങി കക്ഷി ഒരു കാര്യം പറഞ്ഞു. 'യുറീക്ക യുറീക്ക, നീ സുലൈമാനല്ല ഹനുമാനാ ഹനുമാന്‍'. അങ്ങനെ എനിക്ക് എന്‍റെ ബ്ലോഗ്ഗിനു ഒരു പേര് കിട്ടി. 


             അങ്ങനെ ഒരു പുതിയ ഉധ്യമവും ബ്ലോഗുമായി ഈ ചിലന്തിവലയുടെ ലോകത്തില്‍ ഈയുള്ളവന്‍ കാലെടുത്തു വെച്ചു.