“ഭയ്യാ, യഹാം സേ ധോഡാ”
“ഓര്‍ യഹാം സേ കുച്ച് സ്യാദാ”.
“ലേകിന്‍ , ആഗേ സേ സ്യാദാ മത് കാട്ട്“
ഒരു കാലത്ത് അര്‍ബാബുമാര്‍ മലയാളം പഠിച്ചു തുടങ്ങിയിരുന്നു.
‘ആട് ജീവിതം’ - ബെന്ന്യാമിന്‍ രചിച്ച ആ മനോഹര സാഹിത്യത്തിന്‍റെ ഒരു മുഴു ആരാധകനാണ് ഞാന്‍. ഒരു നോവല്‍ തികച്ചു വായിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല, ചെറുതായി വായന ഒക്കെ തുടങ്ങിയപ്പോള്‍ കുറച്ചു പുസ്തകമൊക്കെ മേടിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കൊച്ചിയില്‍ 'Blossoms’ ഒരു Book fair തുടങ്ങി എന്നു കേട്ടപ്പോള്‍ ചുമ്മാ പോയി ഒന്ന് രണ്ടെണ്ണം മേടിച്ചു. എല്ലാം പ്രശസ്തരായ എഴുത്തുകാരുടെ ‘പ്രിയപ്പെട്ട കഥകള്‍’. അതാകുമ്പോള്‍ കുറച്ചു വായിച്ചാല്‍ മതിയല്ലോ? മുഴുവന്‍ കഥയും കഥാതന്തുവും കിട്ടിക്കോളും.
അപ്പോഴാണ് ഷെറഫ് സാര്‍ ( എന്‍റെ സഹപ്രവര്‍ത്തകനാണ്) പറഞ്ഞത് , “ഒരു ഗംഭീര നോവല്‍ ഉണ്ട്, ആടുജീവിതം. കിട്ടിയാല്‍ മേടിച്ചു വായിച്ചോ”. പിന്നൊരു ദിവസം ടൌണില്‍ പോയപ്പോള്‍ നേരെ ‘Blossoms’ ല്‍ പോയി കേള്‍ക്കാന്‍ സുഖമുള്ള പേരുള്ള കുറെ ബുക്കുകള്‍ മേടിച്ചു. കൂട്ടത്തില്‍ ഈ പറഞ്ഞ ‘ആടുജീവിത'വും. ‘ആടു ജീവിതം' - ഈ പേര് കേട്ടപ്പോള്‍ ഏതോ ബുദ്ധി ജീവികള്‍ക്ക് മാത്രം മനസിലാകുന്ന പുസ്തകമായിരിക്കും എന്ന് കരുതി. പിന്നെ കവര്‍ ചിത്രമായി ഒരാളുടെ കാരിക്കേച്ചറും. എന്തോ, എനിക്ക് അത്ര ബോധിച്ചില്ല. ‘First impression is the best impression’ എന്നാണ് ‘Personality Development’ പഠിപ്പിച്ച സാര്‍ പറഞ്ഞിട്ടുള്ളത്. ആദ്യ നോട്ടത്തില്‍ പ്രണയം വരാത്തതിനാല്‍ അവനെ ( ആടുജീവിതം എന്ന പുസ്തകത്തെ), വായിക്കാനുള്ള പുസ്തകനിരയില്‍ അവസാനം നിര്‍ത്തി.
എല്ലാ മാസവും രണ്ടു തവണയുള്ള വടകര – എറണാകുളം 5 മണിക്കൂര്‍ ട്രെയിന്‍ യാത്ര, വല്ലപ്പോഴുമുള്ള അല്ലറ ചില്ലറ മറ്റു ട്രെയിന്‍ യാത്രകള്‍ - ഇതൊക്കെയാണ് വായനയുടെ ലോകത്തേക്ക് എന്നെ കൊണ്ട് പോകുന്ന സമയം. മലയാളം പുസ്തകമായത് കൊണ്ട് തന്നെ, അടുത്ത് ഇരുക്കുന്നവന്‍ ഒരു ജാഡക്കാരനാനെന്നു മറ്റു യാത്രക്കാര്‍ക്ക് തോന്നത്തുമില്ല. വായിച്ചു തുടങ്ങിയാല്‍ പിന്നെ സമയം പോകുന്നത് തീരെ അറിയത്തില്ല. അതിനാല്‍ ഒറ്റക്കുള്ള യാത്രകളില്‍ ഒരു മികച്ച വിനോദോപാധിയായി മാറി എനിക്ക് ഈ വായന. കൊല്ലത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ‘ആടുജീവിതം’ വായിക്കാന്‍ തുടങ്ങിയത്.
എങ്ങനെ പറയണം എന്നറിയില്ല, അതി മനോഹരമായ സൃഷ്ടി. ഓരോ അധ്യായമായാണ് ഇതിലെ ഓരോ ഏടുകളും. വായിച്ചു തുടങ്ങി, അദ്ധ്യായം ഒന്ന്, രണ്ടു, മൂന്നു, …. പതിമൂന്ന്. പുസ്തകത്തില്‍ നിന്നും ചുമ്മാ ഒന്ന് പുറത്തേക്കു കണ്ണോടിച്ചതാണു, നോക്കുമ്പോള്‍ കൊല്ലം ജംഗ്ഷന്‍ ബോര്‍ഡ്. ശെ, കൊല്ലമെത്തി. ഇത്ര പെട്ടെന്നൊ, അല്ലെങ്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വൈകി എത്താറുള്ള ട്രെയിനുകളാ, ഇന്ന് കറക്റ്റ് സമയത്തിന് എത്തി. ഏതായാലും പതിമൂന്നില്‍ എത്തിയതല്ലേ ഉള്ളൂ, കുഴപ്പമില്ല. ഒന്ന് റീവൈന്‍ഡ് ചെയ്തു തുടങ്ങാവുന്നതെ ഉള്ളൂ. പക്ഷെ ഒരു റീവൈന്‍ഡ് വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഒരു സിനിമ എന്ന പോലെ അദ്ധ്യായം 13 വരെ എന്‍റെ മനസിലുണ്ട്.
ഇത്ര വായിച്ചപ്പോള്‍ തന്നെ ആരുടെയൊക്കെയോ വിഷമം എന്‍റെ കൂടെ വിഷമമായി എന്നെ അലട്ടുന്നുണ്ടായിരുന്നു. എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ ബാക്കി ഉണ്ടെങ്കിലും വല്ല പ്രശ്നവും ഉണ്ടെങ്കിലും മനസ്സ് ഭയങ്കര അസ്വസ്ഥമായിരിക്കും. അത് തീരുന്നത് വരെ ചുമ്മാ അത് അലട്ടികൊണ്ടിരിക്കും. അത് പോലെ , ഈ കഥയിലെ എന്തൊക്കെയോ സംഭവങ്ങള്‍ എന്നെ അലട്ടുന്നുണ്ടായിരുന്നു. കഥയല്ലേ, എന്തോന്ന് പ്രശ്നം എന്ന് പല തവണ സ്വയം പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.
ഒരു കുടുംബത്തിന്‍റെ മൊത്തം പ്രതീക്ഷയുമേറി കടല്‍ കടന്നു എണ്ണകളുടെ നാട്ടിലെത്തുന്ന ‘പ്രവാസികള്‍’ എന്ന വിളിപേരുള്ള ഒരു വിഭാഗത്തിന്‍റെ കഷ്ടതകളും യാതനകളും എന്തോക്കെയാണെന്ന് അറിഞ്ഞിരുന്നില്ല. ഗള്‍ഫ് – ഭൂമിയിലെ സ്വര്‍ഗം എന്ന് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്. വിദ്യാഭ്യാസ യോഗ്യത അധികം ഇല്ലാതെ, തട്ടി മുട്ടി വിസ എടുത്തു വിദേശത്തേക്ക് പോകുന്ന വിഭാഗത്തിനാണ് ഈ കഷ്ട്ടപ്പാട് ഒക്കെയും. ഇതു തന്നെയല്ലേ ഇന്നു നമ്മുടെ കേരളത്തിലും സംഭവിക്കുന്നത്. ബംഗാളില്‍ നിന്നും ആസ്സാമില്‍ നിന്നും ജോലി തേടി കേരളത്തിലേക്ക് ഒഴുകി വരുന്ന ഒരു ജനവിഭാഗത്തിന്‍റെ കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ.
ബാര്‍ബര്‍ ഷോപ്പ്, കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ എന്ന് വേണ്ട ഒട്ടുമിക്ക മേഖലകളിലും ഇവര്‍ ഇവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ദിവസവേതനം വളരെ കുറവ് ആയതിനാല്‍ തന്നെ എല്ലാവരും, പ്രത്യേകിച്ച് കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ കൂടുതല്‍ ഡിമാണ്ട് ചെയ്യുന്നു. നമ്മുടെ കേരളം ഒരു കൊച്ചു ഗള്‍ഫാകാന്‍ പോകുന്നു. പക്ഷെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഗള്‍ഫിലെ പോലെ ദൈവത്തിനു നിരക്കാത്തത് നടക്കുമോ ? ഇല്ലെന്നു വിശ്വസിക്കുന്നു. ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ മങ്ങിയ കാഴ്ചകള്‍ മായ്ക്കാന്‍ കണ്ണടയുമായി ഒരാള്‍ വരേണ്ടി വരും…….
തുടരും…..