Sunday, December 09, 2012

സ്വാമിയേ ശരണമയ്യപ്പാ…

 

“നീ വരുന്നുണ്ടോ ഇത്തവണ മലയ്ക്കു? ” -  സാബുവിന്‍റെ അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ടു  ഒന്നു പകച്ചു പോയി. ശബരിമലക്കോ? ഒരു തയ്യാറെടുപ്പും ഇല്ലാതെയോ?  പിന്നെ കരുതി ഇതു ഒരു കണക്കിനു നല്ലതാണെന്ന്. മനസ്സിനും ശരീരത്തിനും ഒരു റെസ്റ്റ് ആവശ്യമായിരിക്കുന്നു. കുറച്ചു നാളത്തേക്ക് എങ്കിലും ‘പച്ച' മനുഷ്യന്‍ ആയി ജീവിക്കാമല്ലോ!!!

മനസ്സില്‍ ഇതൊക്കെ കൂട്ടിയും ഗുണിച്ചും ഇരിക്കുമ്പോള്‍ സാബുവിന്‍റെ അടുത്ത ഡയലോഗ്. “ആഹ്, നമുക്ക് അടുത്ത ആഴ്ച തന്നെ പോകണം. വേണേല്‍ ഇന്ന് തൊട്ടു വ്രതം സ്റ്റാര്‍ട്ട്‌ ചെയ്തോ”. 

ഇതാ പറഞ്ഞത് ഒരു മനുഷ്യന്‍ നന്നാകുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്ന്. നാല്പത്തിയൊന്ന് ദിവസം കൊണ്ട് ഞാന്‍ നന്നാവുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പക്ഷെ ഒരാഴ്ച്ച കൊണ്ടൊന്നും ഞാന്‍ നന്നാവില്ല.

ആഹ്, ചിലപ്പോ ഇതൊരു ക്രാഷ് കോഴ്സ് ആയി മാറിയാലോ? ഞാന്‍ സമ്മതിച്ചു. പക്ഷെ ഇന്ന് തൊട്ടു വ്രതം എടുക്കാന്‍ പറ്റില്ല. നാളെ മുതല്‍ സ്റ്റാര്‍ട്ട്‌ ചെയ്യാം. അളകാപുരിയിലെ ബീഫ്‌ ഡ്രൈ ഫ്രൈ ഇന്നു കൂടി ടേസ്റ്റ് ചെയ്തേ തീരു.

വേറെ ആരൊക്കെ ഉണ്ട്? നമ്മള്‍ എങ്ങനാ പോവുന്നേ? കരിമല ചവിട്ടുന്നുണ്ടോ? സാബു എത്രാമത്തെ തവണയാ മല ചവിട്ടുന്നെ? - BTRD (Business & Technical Requirement Document) കിട്ടിയ നിമിഷം തന്നെ shine ചെയ്യാന്‍ വേണ്ടി ചറ പറ ചീളു ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു മാതിരി ലീഡിനെ പോലെ ഞാന്‍ കുറെ ചോദ്യങ്ങള്‍ അങ്ങ് ചോദിച്ചു. ആത്മാവിനു നല്‍കി കൊണ്ടിരിക്കുന്ന പുകകള്‍ നീട്ടിയൂതി, അത് വകഞ്ഞു മാറ്റി, അന്‍വര്‍ സിനിമയില്‍ പ്രിത്വിരാജിന്റെ എന്‍ട്രി സീന്‍ ഓര്‍മിപ്പിക്കുന്ന വിധം ആ പുകപടലത്തിന്റെ ഇടയിലൂടെ പതുക്കെ സാബു മുന്നോട്ടു വന്നു. എന്നിട്ട് പറഞ്ഞു. “ ഞാന്‍ എന്തായാലും പോകുന്നുണ്ട്, പെട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട്, നമ്മുക്ക് എന്‍റെ പീത്രയോ പെട്ടിയുടെ ഫിഗോയോ എടുക്കാം”

ക്ഷമിക്കണം, ‘പെട്ടി' എന്നത് എന്‍റെ സഹവീട്ടുകാരന്‍റെ വട്ട പേരാണ്. ആ പേരിന്‍റെ ഉത്ഭവം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതെ, അത് തന്നെ. ‘പീത്ര’ എന്നത് ഫോര്‍ഡിന്റെ ഫിയെസ്റ്റ മോഡല്‍ ആണ്. 2 വയസ്സുകാരന്‍ കിച്ചൂസ് ( സാബു രണ്ടാമന്‍) അങ്ങനെയേ വിളിക്കൂ. അത് കൊണ്ട് ആ പേര് അങ്ങ് സ്ഥിരമായി.

“ഓക്കേ, ഞാന്‍ റെഡി. നാളെ മുതല്‍ വ്രതം തുടങ്ങാം”.  ഒരു തീര്‍ഥാടനത്തിലുമുപരി ഇതൊരു ടൂര്‍ പോലെയേ എനിക്ക് തോന്നിയുള്ളൂ. 41 ദിവസത്തെ വ്രതമില്ലാതെ, ഏതു സമയവും ചെരിപ്പ്‌ ധരിച്ചു, പേരിനു മാത്രം കറുപ്പ് ഉടുത്തു, നേരത്തും കാലത്തും കുളിച്ചു ജപിക്കാതെ എടുക്കുന്ന വ്രതം ഒരു തൃപ്തി തരില്ല എന്നുറപ്പാണ്. ഈശ്വരാ ഇത്തവണ പുലി പിടിക്കുമോ ? ഏയ്‌, ആ പഞ്ചായത്തില്‍ പോയിട്ട് ആ ജില്ലയില്‍ പോലും പേരിനു ഒരു പുലിയില്ല, പിന്നെങ്ങനെ പിടിക്കും.  ആശ്വാസമായി.

അങ്ങനെ പലവിധം സംഭവവികാസങ്ങളോടെ വ്രതം തുടങ്ങി. ‘ അത് നീ തന്നെ ആകുന്നു’ എന്ന് മനസ്സില്‍ ഉരുവിട്ട് ആ ആഴ്ച്ച നല്ല വൃത്തിയായി മുന്നോട്ടു നീങ്ങി. അവസാനം ആ D-Day വന്നെത്തി.

വൃശ്ചികമാസത്തിലെ ഒരു വ്യാഴാഴ്ച്ച ദിവസം. ഉച്ച വരെ ഓഫീസില്‍ പോയി പേരിനു എന്തൊക്കെയോ തട്ടിക്കൂട്ടി, ഓടി കിതച്ചു റൂമില്‍ എത്തി. റൂമില്‍ എത്തിയപ്പോള്‍ കണ്ടത് രണ്ടു പേര്‍ പരസ്പരം സിനിമ പേര് പറഞ്ഞു കളിക്കുന്നതാണ്. ‘അമ്മയാണെ സത്യം’ എന്ന സിനിമ തന്നെയാണ് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്. ‘ഫൗള്‍ ഫൗള്‍’ എന്ന് പറഞ്ഞു കേറാന്‍ ചെന്നതാ ഞാന്‍. പിന്നെയാണ് സംഗതിയുടെ കിടപ്പുവശം മനസിലായത്.ആര് വണ്ടി എടുക്കും എന്നതിനെ ചൊല്ലി തല്ലു കൂടുകയാ. തങ്ങള്‍ വണ്ടി എടുക്കും എന്ന് പറഞ്ഞില്ലെന്നു പറഞ്ഞു സാബുവും പെട്ടിയും അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുവാണ്.

“നമ്മള്‍ മലക്കു പോകുന്നുണ്ടോ” ? ആരെയും വേദനിപ്പിക്കാതെ ഞാന്‍ പതുക്കെ അവരോടു ചോദിച്ചു. ഉത്തരമില്ല!!!

“എടാ ടാസ്കി വിളിക്കെടാ, ടാസ്കി”- ഞങ്ങളുടെ ഡ്രൈവര്‍ ആവേണ്ടിയിരുന്ന മൊട്ട (നിതിന്‍) ചാടിക്കേറി അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ ബഹു മിടുക്കനാ അവന്‍.  ഈ അഭിപ്രായം കേട്ടപ്പോള്‍ പൊട്ടിയ ലഡുവിന്‍റെ ഓരോ കഷണം നൊട്ടി നുണഞ്ഞു കൊണ്ട് പെട്ടിയും സാബുവും ഐക്യത്തോടെ ആ അഭിപ്രായം അംഗീകരിച്ചു.

ടാസ്കി എങ്കില്‍ ടാസ്കി. പക്ഷെ എവിടുന്നു കിട്ടും പെട്ടെന്നൊരു ടാസ്കി ? ആ വലിയ ചോദ്യത്തിനു മുന്നില്‍ പതറണോ വേണ്ടയോ എന്ന കണ്ഫൂഷനില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. പെട്ടെന്ന് ആരൊക്കെയോ എവിടെക്കെയോ മൊബൈലില്‍ ടച്ചി വിളിച്ചു ഒരു ടാസ്കി ഒപ്പിച്ചു.

സ്വാമിയേ ശരണമയ്യപ്പാ…….

അവസാനം ഞങ്ങള്‍ ശബരിമലക്കു പോകാന്‍ പോവ്വാ….

നൗഫല്‍ – ‘ഇന്‍ഡിക വിസ്ത’ എന്ന ടാറ്റായുടെ പഴയ മോഡല്‍ കാറിന്‍റെ മൊതലാളിയും തേരാളിയും അങ്ങനെ സകലമാനതും ആയ ഒരു 22 കാരന്‍, പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ താഴെ കാത്തു നില്‍പ്പുണ്ടായിരുന്നു. കൊള്ളാം നല്ല ഒരു മതസൗഹാര്‍ദ്ര യാത്ര. നസ്രാണി പെട്ടിയും ‘നമ്മന്റെ ആളാ’യ നൌഫലും പിന്നെ രണ്ടു ഭയങ്കരന്മാരും. ആകെ കൂടി അവിയല്‍ മയം.

ക്രിസ്തുവിനെയും അള്ളയേയും അയ്യപ്പനെയും മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ യാത്ര തുടങ്ങി.

കുറെനാള്‍‍ ഓട്ടോ ഓടിച്ചു ശീലിച്ചത് കൊണ്ടാവാം നൗഫല്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതും ഓട്ടോ ഓടിക്കുന്ന സ്റ്റൈലില്‍. ഒരു കൊച്ചു തലയണ സീറ്റില്‍ വെച്ചു, പൈല്‍സ്‌ രോഗിയെ പോലെ ഒരു സൈഡ് മാത്രം സീറ്റില്‍ കൊള്ളിച്ചു, ഇടതു കൈ ചുമ്മാ കറക്കിക്കൊണ്ടാണ് അണ്ണന്‍ വണ്ടി ഓടിക്കുന്നത്. 

തൃപ്പൂണിത്തുറ,കടുത്തുരുത്തി, പാലാ, എരുമേലി വഴി പമ്പ പോകാനായിരുന്നു പ്ലാന്‍. ഇരുമ്പനത് കമ്പനി സ്വന്തമായി നടത്തുന്ന പെട്രോള്‍ പമ്പില്‍ നിന്നും ആവശ്യത്തില്‍ കൂടുതല്‍ ഇന്ധനവും അടിച്ചു യാത്ര തുടങ്ങി. ഇന്ധനത്തിന്‍റെ കുഴപ്പമാണോ അതോ വണ്ടിയുടെ കുഴപ്പമാണോ എന്നറിയില്ല ഓരോ ഗിയര്‍ മാറ്റുമ്പോളും വണ്ടി കിടന്നു വിറക്കുന്നു. ഡ്രൈവിംഗ് പഠിക്കുന്ന സമയത്തു കറക്റ്റ് ഗിയര്‍ ഇടാതെ വലിപ്പിക്കും പോലെ അത് കിടന്നു ചക്രശ്വാസം വലിക്കുകയാണ്.

“ഡേയ്, വണ്ടിക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോടെയ്‌, എന്തിത്? കാളവണ്ടിയോ ? “

“80000 കി.മി ഓടിയ വണ്ടിയാണ്. ഇങ്ങനെ ഒക്കെ ഉണ്ടാകും”  പെട്ടെന്നു തന്നെ നൗഫല്‍ തിരിച്ചടിച്ചു. പിന്നെ വണ്ടി മേടിച്ചതിന്റെ കുറെ പഴംപുരാണങ്ങളും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. അവസാനം ചിന്നാര്‍ – മുന്നാര്‍ – കോതമംഗലം – കാക്കനാട്‌ – തൈക്കാവ്- ചിത്തേറ്റുകര വഴി പോയ ട്രിപ്പിന്റെ കുറെ വിവരണങ്ങളും. അപ്പോളേക്കും വണ്ടി എറണാകുളം ജില്ല വിട്ടിരുന്നു.

“മസാലദോശ - എവിടെ കിട്ടും നല്ല മസാലദോശ”? എല്ലാവര്‍ക്കും വിശക്കാന്‍ തുടങ്ങി. “ നൗഫലെ, നല്ല വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ ചവിട്ടിക്കോ. വല്ലതും കഴിച്ചിട്ട് പോകാം”. എന്തേ ഇത്രയും വൈകിയത് പറയാന്‍ എന്ന ചിന്തയോടെ സന്തോഷത്തോടെ നൗഫല്‍ തലയാട്ടി കൊണ്ടിരുന്നു.

“പാലാഴി – ക്ലാസ് വെജ്” – പെട്ടി എവിടെ നിന്നോ കണ്ണട ഇല്ലാതെ ഒരു പേര് വായിച്ചെടുത്തു. കൊള്ളാം, നല്ല പേര്. അപ്പൊ കിടിലന്‍ ആയിരിക്കും. മേയിദീനെ, വണ്ടി പോകട്ടെ പാലാഴിക്കു. നേരാംവണ്ണം ഓടിക്കൊണ്ടിരുന്ന വണ്ടിയെ ഗിയര്‍ മാറ്റി വീണ്ടും വലിപ്പിച്ചു കൊണ്ടു യാത്ര തുടര്‍ന്നു. അവസാനം പാലാഴിക്കു മുന്നില്‍ സഡന്‍ അടിച്ചു വണ്ടി എങ്ങനെയോ നിര്‍ത്തി.

“ചേട്ടാ, ആദ്യം രണ്ടു പരിപ്പുവട, മൂന്നു ചായ പിന്നെ ഒരു കാപ്പിയും പോരട്ടെ. ബാക്കിയുള്ളത് പിന്നെ പറയാം”. ഹോട്ടലിലെ ടീവിയില്‍ ടെന്‍ സ്പോര്‍ട്സ്‌ ആയിരുന്നു. അതിലാണേല്‍ തടിയന്മാരുടെ റെസ്ലിംഗ്. ഹോട്ടല്‍ മൊതലാളി അടക്കം എല്ലാ മഹാന്മാരും അതില്‍ മുഴുകി ഇരിപ്പാണ്. കൈകൊട്ടി വിളിച്ചിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എന്തോന്നിത് ???

നിങ്ങള്‍ ഈ തന്തൂരി ചായ അല്ലെങ്കില്‍ വേവിച്ച ചായ കുടിച്ചിട്ടുണ്ടോ ? ഇല്ലേല്‍ ഇവിടെ വന്നാല്‍ മതി, നന്നായി പുകച്ചു വേവിച്ച ചായ ഇവന്മാര്‍ തരും.

“ചേട്ടോയ്‌, നാല് മസാലദോശ തരാമോ?”. എവിടെ, ആര് കേള്‍ക്കാന്‍ ? എല്ലവന്മാരും ഗുസ്തിയില്‍ മുഴുകി ഹരം പിടിച്ചിരിക്കുവാ. മുതലാളി ആണേല്‍ തല തല്ലി കിടന്നു ചിരിക്കുവാ. അവസാനം ഉച്ചത്തില്‍ കിടന്നു കാറിയപ്പോള്‍ ഒരുവന്‍ അകത്തു പോയി ഓര്‍ഡര്‍ കൊടുത്തിട്ട് വീണ്ടും ഓടി വന്നു ഗുസ്തിയില്‍ മുഴുകി. കിച്ചനില്‍ ടീവി ഇല്ലെന്നു തോന്നുന്നു. സാധനം പെട്ടെന്നു കിട്ടി. കൊള്ളം, നല്ല ചിക്കന്‍ മസാല ഇട്ട മസാലദോശ.

“അയ്യപ്പാ, നീ ഞങ്ങളെ പരീക്ഷിക്കുവാണോ?“.

അങ്ങനെ കോട്ടയം ജില്ലയിലെ വേവിച്ച ചായയും ചിക്കന്‍ മസാല വിതറിയ  മസാലദോശയും കഴിച്ചു വീണ്ടും യാത്ര തുടങ്ങി. ഭക്ഷണം കഴിച്ചാല്‍ ആത്മാവിന് ഒരു പുക ചിലര്‍ക്ക് നിര്‍ബന്ധമാണ്. “മലക്ക്‌ പോവുവല്ലേ, വെറുതെ വലിക്കണോ? അല്ലേലും  മല കയറാനുള്ളതാ, വലിച്ചാല്‍ പിന്നെ ക്ഷീണം കൂടും, വെറുതെ പുകച്ചു പടം ആവേണ്ട“, ഞാന്‍ ഉപദേശിച്ചു. ‘ഏയ്‌, കുഴപ്പമൊന്നും ഇല്ലെടോ, പത്തു പതിനഞ്ചു വര്‍ഷം മലയ്ക്ക് പോയിട്ടുള്ള ആളാ ഞാന്‍. സന്നിധാനത്ത് വെച്ച് ഞാന്‍ വലിച്ചിട്ടുണ്ട് പിന്നാ പോകുന്ന വഴിക്ക്”, മഹാന്‍റെ അതി മനോഹരമായ സത്യം നിറഞ്ഞ മറുപടി.  

“വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല”, എന്ന ഗദ്ഗദത്തോടെ ഞാനും പെട്ടിയും കാറില്‍ കയറി. പോകുന്ന വഴിക്ക് എവിടെ നിന്നെങ്കിലും ‘സാധനം’ മേടിക്കാം എന്ന് വെച്ചു. നൗഫല്‍ അപ്പോള്‍ അവിടെ നിന്ന് എന്തോ അന്വേഷിക്കുവായിരുന്നു. പിന്നെ ഓടി വന്നു ഡ്രൈവിംഗ് തുടങ്ങി. അങ്ങനെ ചടുകുടു വണ്ടി വീണ്ടും ഉരുണ്ടു തുടങ്ങി.

“ചേട്ടാ, ദേണ്ടെ അവിടെ കാണും”,  നൗഫലിന്റെ പറച്ചില്‍ കേട്ട് ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.

“എന്ത് കാണും എന്നാടെ പറയുന്നേ  ? ”.

“സിഗരറ്റ്"

അപ്പോളാണ് സിഗരറ്റ് വലിക്കണം എന്ന സംഭവം സാബുവിന് ഓര്‍മ വന്നത്. മറന്നിരിക്കുവായിരുന്നു പാവം. അല്ലെങ്കിലും ഇതൊക്കെ വേറെ ആരെങ്കിലും ഓര്‍മിപ്പിച്ചാലെ നമ്മള്‍ ഓര്‍ത്തിരിക്കാരുല്ലല്ലോ. സിനിമ തിയേറ്ററില്‍ ഇന്‍റര്‍വല്ലിനു ‘പുകവലി പാടില്ല’ എന്ന് പരസ്യം കാണുമ്പോളാണ് കീശയില്‍ സിഗരറ്റ് ഉള്ള കാര്യം പലര്‍ക്കും ഓര്‍മ വരുന്നതും ഓടി ചെന്ന് ഒരു പുക എടുക്കുന്നതും.

“ ഡാ, ഇവിടെ അടുപ്പിച്ചോ, നമുക്ക് അവിടുന്ന് തന്നെ മേടിക്കാം”. കീ കീ കിര്‍…. നടുറോട്ടില്‍ ഒരു കിടിലന്‍ സഡന്‍ ബ്രേക്ക്. ഇതാണ് ഓട്ടോ ഓടിച്ചു നടന്നവന്‍ കാര്‍ ഓടിച്ചാലുള്ള കുഴപ്പം.

“ഡേയ്, മ മ മനുഗുനാപ്പ, ( ശബ്ദം താഴ്ത്തി “സ്വാമിയെ ശരണമയ്യപ്പാ”) ,  ഇങ്ങനാണോഡാ വണ്ടി സൈഡ് ആക്കുന്നതു. ചേര്‍ത്ത് സൈഡാക്കി നിര്‍ത്തെടാ” എല്ലാരും ഒരേ ശബ്ദത്തില്‍ അലറി.

സ്ഥലം ഏതെന്നു അറിയില്ല, ഒരു സ്റ്റേറ്റ് ഹൈവേ ആണ്. വളരെ ചെറിയ റോഡ്‌ ആണ്. ഒന്നാമതേ രോഗിണി, അതിന്‍റെ കൂടെ ഗര്‍ഭിണി കൂടി എന്ന് പറഞ്ഞത് പോലെ, വളരെ ചെറിയ റോഡ്‌ അതിനാണേല്‍ ചറപറ ഹമ്പും. ലക്ഷണമൊത്ത ഒരു ഹമ്പിനു സൈഡില്‍ വണ്ടി ചേര്‍ത്തു നിര്‍ത്തി രണ്ടാളും കൂടി സാവധാനം സാധനം മേടിക്കാന്‍ ഇറങ്ങി. ഞാന്‍ മുന്‍പിലെ സീറ്റിലും പെട്ടി പുറകിലുമായിരുന്നു. എന്തേ എന്നറിയില്ല റോഡില്‍ പെട്ടെന്ന് നല്ല തിരക്കായി. സമയം ഏകദേശം ഏഴു മണിയായിക്കാണും. ഇരുട്ടായി തുടങ്ങിരുന്നു. ഞങ്ങളുടെ വണ്ടിയുടെ പുറകില്‍ ഒരു വലിയ ക്യൂ. നടുറോട്ടില്‍ വണ്ടി ഇട്ടതു കാരണം നല്ല ഒരു ബ്ലോക്ക്‌ ഉണ്ടാക്കാന്‍ ഞങ്ങളെ കൊണ്ടു പറ്റി. കടന്നു പോകുന്ന വണ്ടിയിലെ ഡ്രൈവര്‍മാര്‍ ഞങ്ങളെ നോക്കി വല്ലതും പറയുന്നുണ്ടോ? ഇല്ലായിരിക്കും. വ്രതത്തില്‍ ആയതിനാല്‍ അവര്‍ പറഞ്ഞതൊന്നും മനസിലായില്ല. ആരെയും ഞങ്ങള്‍ പിണക്കിയില്ല. എല്ലാവര്‍ക്കും ഒരു നല്ല ചിരി ഞങ്ങള്‍ സമ്മാനിച്ചു. ‘വിനോദയാത്ര’യില്‍ ദിലീപ്‌ നടുറോട്ടില്‍ ഇട്ടേച്ചു പോയ നെടുമുടിയെ പോലെയായി ഞങ്ങള്‍.

അവസാനം സാധനം ഒപ്പിച്ചു അവന്മാര്‍ വന്നു വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ഒരു അര മണിക്കൂര്‍ ആയിക്കാണും. ദേണ്ടെ, വിശപ്പിന്‍റെ വിളി വീണ്ടും. “മേയിദീനെ,  എബിടെലും ചായ പീടിക കണ്ടാലു ഇജ്ജു ഒന്നു അബ്ടെ ചവിട്ടിയേരെ”. അതിനും നല്ല ഒരു വഷളന്‍ ചിരി ചിരിച്ചു നമ്മുടെ ഡ്രൈവര്‍ മഹാന്‍ വണ്ടി ചവിട്ടി വിട്ടു.

ഒരു റബ്ബര്‍ എസ്റ്റേറ്റിന്‍റെ സൈഡിലായി ഒരു ചെറിയ സെറ്റ്‌ അപ്പില്‍ രണ്ടു ചായ കട. വീണ്ടും പഴയ പോലെ നടുറോട്ടില്‍ വണ്ടി സഡന്‍ അടിച്ചു നിന്നു. “ഇവനെ എന്തു ചെയ്യണം അയ്യപ്പാ, പിടിച്ചു പുലിക്ക് കൊടുത്താലോ”. വെറുതെ പുലിയെ ഡെസ്പ്പു അടിപ്പിക്കെണ്ടല്ലോ എന്നു കരുതി വിട്ടു കളഞ്ഞു. അവിടെ കുറച്ചു പയ്യന്മാര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കടയിലേക്ക് കയറി.

“ചേട്ടാ, രണ്ടു ചായ, ഒരു കാപ്പി”

പറഞ്ഞു തീര്‍ന്നതും ഒന്നു രണ്ടു പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരാള്‍ വിറകെടുക്കുന്നു, മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൂട്ടുന്നു, വേറൊരാള്‍ പാലിന്‍റെ കവര്‍ പൊട്ടിക്കുന്നു. ഭലേ ഭേഷ്‌, എന്തൊരു താളാത്മകം. അങ്ങനെ ഒരു പത്തു പതിനഞ്ചു മിനിറ്റ് കൊണ്ടു എല്ലാം കിട്ടി.

അറിയാന്‍ മേലാത്തത് കൊണ്ടു ചോദിക്കുവാ, ഈ കോട്ടയം ജില്ലയില്‍ ചായ ഒക്കെ വേവിച്ചാണോ കുടിക്കാറു.

“ഇനി ചായയും വേണ്ട കോപ്പും വേണ്ട. മച്ചൂ, വണ്ടി എങ്ങാനും എരുമേലി എത്താതെ നിര്‍ത്തിയാല്‍, നിന്നെ എയറില്‍ ആക്കും. നേരെ വിട്ടോ എരുമേലിക്കു”. അനുസരണയുള്ള ഒരു കുട്ടിയെ പോലെ എല്ലാം കേട്ട് നൗഫല്‍ വീണ്ടും വണ്ടി ഉരുട്ടി തുടങ്ങി.

എരുമേലി -  അവസാനം എത്തി. ശബരിമല തീര്‍ഥാടനത്തിന്‍റെ സമയം തുടങ്ങിട്ടെ ഉള്ളൂ. അതാണ്‌ തിരക്ക് കുറവ്. എന്നാലും ആകെ ഒരു ഉത്സവ മേളം. ശരണം വിളികളാലും ചെണ്ട മേളങ്ങളാലും ശബ്ദമുഖരിതമായിരുന്നു എരുമേലി. ധാരാളം വര്‍ണങ്ങള്‍ വാരി പൂശി, തലയിലും ശരീരത്തിലും വിവിധതരം തോരണങ്ങളും അണിഞ്ഞു  പേട്ട തുള്ളുന്ന അയ്യപ്പന്മാര്‍, കന്നി അയ്യപ്പന്മാര്‍ക്ക് അകമ്പടിയുമായി മറ്റു അയ്യപ്പന്മാര്‍, അയ്യപ്പന്മാര്‍ക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടി നല്‍കുന്ന വിദ്വാന്മാര്‍, ഇതിന്‍റെ ഒക്കെ ഇടയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍…. മൊത്തം ബഹു ഭേഷ്‌…

“ഡേയ്, നമുക്കു മാല ഇടെണ്ടേ?”

ആഹ, ശരിയാണല്ലോ. മാലയിടണം. അങ്ങനെ മൂന്നു മാലയും മൂന്നു തേങ്ങയും മേടിച്ചു. അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച്‌ മാല കഴുത്തില്‍ അണിഞ്ഞു, തേങ്ങ ഉടച്ചു ഒഫിഷ്യല്‍ ആയി മാല ഇട്ടു. എന്നിട്ട് നേരെ വാവരെ ഒന്നു വലം വെച്ച് ശാസ്താവിന്‍റെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.

“ഇനി വണ്ടി നേരെ പമ്പക്ക് പോട്ടെ”

എന്തേ, എന്നറിയില്ല. അവിടെ നിന്നും അങ്ങോട്ട്‌ നൗഫലിന്റെ ഡ്രൈവിംഗ് അക്രമം ആയിരുന്നു. കുറെ കാടു വഴിയൊക്കെ കടന്നു വേണം പോകാന്‍. ആവശ്യത്തില്‍ കൂടുതല്‍ വളവും തിരിവും ഒക്കെ ഉള്ള റോഡ്‌. വണ്ടി നല്ല സ്പീഡില്‍ ആണ് പോയിക്കൊണ്ടിരിക്കുന്നത്. നേരത്തെ പറഞ്ഞ കാളവണ്ടി തന്നെയാണോ ഇതു?

“അയ്യോ, സ്റ്റിയരിങ്ങു തീര്‍ന്നിട്ടും വളവു ബാക്കി”- നൗഫല്‍ നിലവിളിച്ചു.

“ഡേയ്, അതിനാടെയ് നടുവില്‍ ബ്രേക്ക്‌ എന്നു പറയുന്ന സാധനം. പതുക്കെ പോയാലും നമ്മള്‍ അവിടെ എത്തും”

അങ്ങനെ എങ്ങനെയോ ഞങ്ങള്‍ പമ്പയില്‍ എത്തി. പാര്‍ക്കിംഗ് ത്രിവേണിയില്‍ തന്നെ കിട്ടിയതു കുറച്ചു ആശ്വാസമായി.

“നൗഫലേ, ഒരു മൂന്നു നാലു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തിരിച്ചു എത്തും. അതു വരെ താന്‍ ഉറങ്ങിക്കോ. തിരിച്ചും വണ്ടി ഓടിക്കാനുള്ളതാ”.

എല്ലാം മൂളിക്കേട്ടു അണ്ണന്‍ കാറില്‍ തന്നെ ഇരുന്നു. തോര്‍ത്തും അത്യാവശ്യം കാശും എടുത്തു ഞങ്ങള്‍ മല കയറാന്‍ യാത്രയായി.

 

(പമ്പ നീരാട്ട്, മലകയറ്റം, സന്നിധാനം, മലയിറക്കം, തിരിച്ചു വരവ് – തുടരും)